top of page
  • Raoof Irumbuzhi

ശനിക്കളം - 10/09/16

Updated: Jun 16, 2018



ഇന്നലെ ( 10/09/16 - ശനിക്കളം) ജീവിതത്തിൽ എന്റെ അവിസ്മരണീയ വാസരങ്ങളുടെ ഹ്രസ്വപട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുന്നു. മലപ്പുറത്ത് മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് “ഖാഇദെ മില്ലത്ത് സൌധം” ഓഡിറ്റോറിയത്തിൽ ഗ്രൈസ് എജുകേഷണൽ അസ്സോസ്സിയേഷനും റിയാദ് മലപ്പുറം ജില്ല്ല കെ എം സി സി കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഗ്രൈസിന്റെ നേതൃസ്മൃതി ശൃംഖലയിലെ “ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്” എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കുകൊള്ളാൻ എത്തിയതായിരുന്നു. ഖാഇദെ മില്ലത്തിന്റെ ബന്ധുവും സഹപ്രവർത്തകനും 1972 മുതൽ 1978 വരെ രാജ്യസഭ അംഗവും തമിൾനാടു മുസ്ലിം ലീഗ് ജന: സെക്രട്ടറിയും “ഉറിമൈക്കുരൾ” വാരികയുടെ പത്രാധിപരും ഗ്രന്ഥകാരൻ, നോവലിസ്റ്റ്, കഥാകൃത്ത് എന്നിങ്ങനെ ബഹുമുഖ പ്രതിഭയുമായ അഹ്മദ് കബീർ രിഫാഇ എന്ന എ കെ രിഫാഇ എഴുതിയ “ഖൌമിൻകാവലർ” എന്ന ഗ്രന്ഥത്തിന്റെ മലയാള പുനർപതിപ്പാണ് ഈ ഗ്രന്ഥം. സി എച്ച് മരിക്കുന്നതിന്റെ മാസങ്ങൾക്ക് മാത്രം മുമ്പ് ഇറങ്ങിയതാണു. ഈ തമിൾ ഗ്രന്ഥം ചന്ദ്രിക ഓഫീസിൽ എത്തിച്ച സി എച്ച് എങ്ങിനെയിങ്കിലും ഉടനെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ആവിശ്യപ്പെട്ടിരുന്നുപോലും. പക്ഷെ, സി എച്ചിന്റെ വിയോഗ ശേഷമാണ് 1991ൽ പരിഭാഷ വെളിച്ചംകണ്ടത്. മൊഴിമാറ്റം നിർവഹിച്ചത് ആലിഖ് വാഴക്കാടാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നതിന്റെ ഒരു മാസം മുമ്പ് (1947 ജൂലൈ 1) വാഴക്കാടിനടുത്ത മുണ്ടുമുഴിയിൽ ജനിച്ച ഇദ്ധേഹം ഹൈസ്കൂൾ പഠനാനന്തരം മാവൂർ ഗ്വാളിയോർ റയോൺസിൽ ജീവനക്കാരാവുകയായിരുന്നു. തൊഴിലാളി പ്രസ്ഥാന പ്രവർത്തന രംഗത്ത് ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ സഹപ്രവർത്തകനുംകൂടിയായിരുന്നു. സ്വപരിശ്രമത്തിലൂടെ തമിൾ, ഉർദു, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയ കൂടുതൽ അറിയാപ്പെടത്ത അല്ലെങ്കിൽ ഒട്ടും അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഈ പ്രതിഭ അലി അസ്ഗർ അഹ്മദ് സക്മൂത്തി എന്ന നാമത്തിൽ ധാരാളം മത-സാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പഴയകാല “മാപ്പിളനാട്” എന്ന പ്രസിദ്ധീകരണത്തിന്റെ ചരിത്രം വായിക്കുമ്പോൾ ശ്രദ്ധയിൽപ്പെട്ട ഒരു നാമമാണു ആലിഖ് വാഴക്കാട്. ജീവിതത്തിൽ മുഖാമുഖം കാണാൻ സാധിക്കുമെന്ന് ഒരിക്കലും നിനക്കാത്ത കണ്ണികയിലെ ഒരംഗംകൂടിയായിരുന്നു ഇദ്ധേഹം. وفوق تقديرنا لله تقدير وفوق تدبيرنا لله تدبير എന്ന വാക്യം വീണ്ടും ഓർമപ്പെടുത്തുന്ന തരത്തിലായിരുന്നു ഇദ്ധേഹത്തെ കണ്ടുമുട്ടൽ. ഇതാണ് എന്റെ ഇന്നലയെ അവിസ്മരണീയമാക്കിയത്. ഈ ദിവസവും ഇതിന്റെ ചമൽക്കാരവും എന്നന്നും നിലനിൽക്കട്ടെ എന്നാശിക്കുന്നു. തബ്ലീഗ് പൻഡിതൻ മഖ്ബൂൽ അഹ്മദ് സക്മൂത്തി പലപ്പോഴും ഞാൻ ശ്രവിച്ച ശബ്ദമാണ്. മഖ്ബൂലിന്റെ ഉപ്പയാണ് ആലിഖ് സാ‍ഹിബെന്നത് പുതിയ വിവരമയിരുന്നു. الولد سر أبيه (മകൻ പിതാവിന്റെ പൊരുളാണ്) അറബി പഴമൊഴി എത്ര ശരി.... ما شاء الله ( ചിത്രത്തിൽ കൂടെ കാണുന്നതാണ് ആലിഖ് വാഴക്കാട് സാഹിബ്)

bottom of page